കോവിഡ് പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ ആവശ്യകത കുറഞ്ഞതോടു കൂടി എണ്ണ വില സർവ്വകാല തകർച്ച രേഖപ്പെടുത്തി. തിങ്കളാഴ്ച യു എസ് വിപണിയിൽ ക്രൂഡോയിൽ വില പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവ് ആയി മാറി. മെയ് മാസത്തേക്ക് വിൽപ്പനക്കായി വച്ചിരിക്കുന്ന ക്രൂഡോയിൽ വില ഇന്നലെ രേഖപ്പെടുത്തിയത് -37.63 ഡോളറാണ്.
കോവിഡ് കാരണമായുള്ള ലോക് ഡൗണുകൾ ആഗോളതലത്തിൽ വ്യാപകമായതോടെയാണ് എണ്ണവിലയിൽ സർവ്വകാല ഇടിവ് രേഖപ്പെടുത്തിയതെന്ന് സൂചന. ആവശ്യകത ഏറെ കുറഞ്ഞുവെങ്കിലും ഉൽപ്പാദനത്തിൽ തീരെ ഇടിവ് സംഭവിക്കാത്തതും ഉൽപ്പാദന രാഷ്ട്രങ്ങളുടെ സംഭരണം പരിധി വിട്ടതും ആണ് വില താഴേക്കു പോകാൻ കാരണമായതായി വിദഗ്ദർ ചൂണ്ടി കാണിക്കുന്നത്. എണ്ണ വിൽപ്പനയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്രൂഡോയിൽ വില ഇത്രയും കുറയുന്നത്. ഏറ്റവും ഉയർന്ന വിലയായ 148 ഡോളറിലേക്ക് വരെ എത്തിയിരുന്ന ക്രൂഡോയിൽ വില കോവിഡ്, സാഹചര്യത്തിൽ 20 ഡോളർ വരെ എത്തുമെന്ന് റേറ്റിങ് ഏജൻസിയായ ഗോൾഡ്മാൻ സാക്സ് പ്രവചിച്ചിരുന്നു.