രാജ്യത്തെ കൊറോണ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മൂന്നു ഫീൽഡ് ആശുപത്രികൾ കൂടി നിർമ്മാണം തുടങ്ങി യു.എ.ഇ ഗവൺമെൻറ്. അബുദാബിയിലും ദുബായിലുമായി നിർമ്മിക്കപ്പെടുന്ന പുതിയ മൂന്ന് ഫീൽഡ് ആശുപത്രികൾ മൂവായിരത്തി നാനൂറോളം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സൗകര്യം ഉള്ളതായിരിക്കും. അബുദാബി ഹെൽത്ത് സർവീസ് കമ്പനിയായ സേഹയുടെ നേതൃത്വത്തിലാണ് ആശുപത്രികളുടെ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നത്.
ആരോഗ്യവകുപ്പ് പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഖലീഫ ബിൻ മുഹമ്മദ് ബിൻ സായിദ് നിർമ്മാണത്തിലിരിക്കുന്ന ഫീൽഡ് ആശുപത്രി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കി. യു.എ.ഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തുന്നതെന്നും സൂചിപ്പിക്കുന്നു.
യു.എ.ഇ തലസ്ഥാനമായ അബുദാബി നാഷണൽ എക്സിബിഷൻ സെൻററിൽ നിർമിക്കപ്പെടുന്ന ഫീൽഡ് ആശുപത്രി 31000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ളതും ആയിരം ബെഡുകൾ ഉൾക്കൊള്ളുന്നതും 150ലധികം ആരോഗ്യപ്രവർത്തകർ സേവനം ചെയ്യുന്നതും ആയിരിക്കും. അബുദാബിയിലെ മുഹമ്മദ് ബിൻ റാശിദ് പ്രവിശ്യയിലെ എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയൻ സിറ്റിയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ആശുപത്രി 29000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ളതും 1200 ബെഡ് സൗകര്യവും ഇരുന്നൂറിലധികം ആരോഗ്യപ്രവർത്തകർ സേവനം നൽകുന്നതും ആയിരിക്കും. ദുബായ് പാർക്ക്സ് ആന്ഡ് റിസോർട്ടിൽ സ്ഥാപിക്കപ്പെടുന്ന മൂന്നാമത്തെ ഫീൽഡ് ആശുപത്രി 29,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ളതും 1200 ബെഡുകളും ഏകദേശം ഇരുന്നൂറോളം ആരോഗ്യപ്രവർത്തകർ സേവനം ചെയ്യുന്നതും ആയിരിക്കും. മെയ് ആദ്യ ആഴ്ചയോടുകൂടി ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്ത് വർദ്ധിച്ചു വരുന്ന കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ നൽകുന്നതിനും പ്രതിരോധനടപടികൾ ശക്തമാക്കുന്നതിനും വേണ്ടിയാണ് കൂടുതൽ ഫീൽഡ് ആശുപത്രികൾ തുറന്ന് പ്രതിരോധിക്കാൻ യു.എ.ഇ ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് മൂവായിരം ബെഡുകൾ ഉള്ള ആദ്യത്തെ ഫീൽഡ് ആശുപത്രി ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ യു.എ.ഇ പ്രവർത്തനം ആരംഭിച്ചിരുന്നു.