യുഎഇ യുടെ സ്വപ്നപദ്ധതിയായ ‘ഹോപ്പ് പ്രോബ്’ചൊവ്വ ലക്ഷ്യമിട്ട് കുതിക്കാൻ ഇനി എട്ട് ദിവസം മാത്രം ബാക്കി. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചരിത്രപരമായ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി എമിറേറ്റ്സ് മാർസ് മിഷൻ പ്രോജക്ട് ഡയറക്ടർ ഒമ്രാൻ ഷറഫ് അറിയിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഇൻറർപ്ലാനറ്ററി ദൗത്യമാണിത്.
15ന് പുലർച്ചെ 12.51ന് ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് പകിേട്ടകി 2021 ഫെബ്രുവരിയിൽ ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജപ്പാനിലെ ലോഞ്ച് സ്റ്റേഷനിൽ ഹോപ് പ്രോബ് വിപുലമായ പരീക്ഷണ പ്രവർത്തനങ്ങളിലാണ്. ഇമറാത്തി എൻജീനിയേഴ്സ് സംഘം പ്രീ-ലോഞ്ച് തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും 2014 ൽ പ്രഖ്യാപിച്ച സംരംഭമാണിത്. യു.എ.ഇ ബഹിരാകാശ ഏജൻസിയാണ് പദ്ധതിക്ക് ആവശ്യമായ ധനസഹായം നൽകുന്നതും മേൽനോട്ടം വഹിക്കുന്നതും. രൂപകൽപ്പന, വികസനം, ഹോപ്പ് പ്രോബിെൻറ സമാരംഭം എന്നിവയുടെ മേൽനോട്ട ചുമതല മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെൻററിനാണ്.
ബഹിരാകാശ ശാസ്ത്രത്തിലും എൻജിനീയറിങിലും രാജ്യത്തിന്റെ കഴിവുകൾ വികസിപ്പിക്കാനും ബഹിരാകാശ പര്യവേഷണത്തിലെ ആഗോള ശ്രമങ്ങൾക്ക് സംഭാവന നൽകാനും കഴിവുള്ള ഇമറാത്തി യുവാക്കളെയും പ്രതിഭകളെയും വളർത്തിയെടുക്കാനുമാണ് എമിറേറ്റ്സ് മാർസ് മിഷന്റെ ലക്ഷ്യം. യു.എ.ഇയുടെ ഹോപ്പ് പ്രോബ് എല്ലാ അറബികളുടെയും നേട്ടമാവുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഓരോ ഇമറാത്തികൾക്കും അഭിമാനത്തിന്റെ നിമിഷമാണിത്. രാജ്യത്തെ എൻജിനീയർമാരുടെ വഴിത്തിരിവും നേട്ടവുമാണിത്.
മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് വിവിധ രാഷ്ട്രങ്ങളുമായി സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ ആസ്ഥാനമായുള്ള ബഹിരാകാശ ദൗത്യത്തിന്റെ നിയന്ത്രണം ജപ്പാനിലെ ലോഞ്ച് ടീമുമായി മുഹമ്മദ് ബിൻ റാഷിദ് സ്പെയ്സ് സെൻററാണ് ഏകോപിപ്പിക്കുന്നത്. കാലാവസ്ഥാ പ്രതിഭാസങ്ങളായ കൊടുങ്കാറ്റ്, പൊടിക്കാറ്റ്, താപനിലയിലെ മാറ്റങ്ങൾ, ഭൂപ്രകൃതിയെ ആശ്രയിച്ച് ചൊവ്വയിലെ അന്തരീക്ഷ പാറ്റേണുകളിലെ മാറ്റങ്ങൾ എന്നിവ ഹോപ്പ് നിരീക്ഷിക്കും.