സൗദിയിൽ നിന്നുമുള്ള ക്രൂഡോയിൽ ഇറക്കുമതി നിർത്തലാക്കുന്നതിനെ കുറിച്ച് ഭരണ സമിതി പഠനം നടത്തി കൊണ്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നിലവിൽ ധാരാളം എണ്ണ അമേരിക്കയുടെ കൈവശമുണ്ടെന്നും ആയതിനാൽ തന്നെ ഈ ഒരു തീരുമാനം പ്രാബല്യത്തിൽ വരാൻ സാധ്യത ഏറെയാണെന്നും തിങ്കളാഴ്ച ട്രംപ് മാധ്യമങ്ങളോട് അറിയിച്ചു.
വിലയിടിവും സാമ്പത്തിക പ്രതിസന്ധികളും അമേരിക്കയിലെ ഓയിൽ ഇൻഡസ്ട്രിയെ വളരെയധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആവശ്യം കുറഞ്ഞതിനാൽ എണ്ണ ഉൽപാദന മേഖല നേരിടുന്ന തകർച്ച വലിയ സാമ്പത്തിക ഞെരുക്കം ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ‘യാത്രാ ആവശ്യത്തിനു പോലും ആൾക്കാർ കാറുകൾ ഉപയോഗിക്കുന്നില്ല. ഫാക്ടറികളും ബിസിനസുകളും അടഞ്ഞുകിടക്കുന്നു.നമ്മുടെ പക്കൽ ധാരാളം എണ്ണയുണ്ട്. പക്ഷേ പെട്ടെന്നൊരു ദിവസം അതിന് 40 മുതൽ 50 ശതമാനം വരെ മൂല്യം ഇല്ലാതായിരിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു.ആഗോള എണ്ണ ഉത്പാദകരുടെ ഗ്രൂപ്പായ ഒപക് പ്ലസ്, ദിനംപ്രതിയുള്ള ഉൽപാദനം 15 മില്യൻ ബാരലൽ ആയി കുറക്കാൻ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.